This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡല്‍ഹി സുല്‍ത്താന്മാര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഉള്ളടക്കം

ഡല്‍ഹി സുല്‍ത്താന്മാര്‍

ഡല്‍ഹി ആസ്ഥാനമാക്കി എ.ഡി. 1206 മുതല്‍ 1526 വരെ ഭരണം നടത്തിയ വിവിധ വംശങ്ങളില്‍പ്പെട്ട സുല്‍ത്താന്മാര്‍. 320 വര്‍ഷം നീണ്ടു നിന്ന ഇവരുടെ ഭരണകാലം ഡല്‍ഹി സുല്‍ത്താനേറ്റ് എന്ന പേരിലറിയപ്പെടുന്നു. ഈ കാലയളവില്‍ വിവിധ രാജവംശങ്ങളില്‍പ്പെട്ട പല സുല്‍ത്താന്മാരും ഡല്‍ഹി സുല്‍ത്താനേറ്റിലെ ഭരണാധികാരികളായി വര്‍ത്തിച്ചു. അടിമ വംശം, കില്‍ജി വംശം, തുഗ്ലക് വംശം, സയ്യിദ് വംശം, ലോദി വംശം എന്നീ അഞ്ചു വംശങ്ങളില്‍പ്പെട്ടവരായിരുന്നു ഈ സുല്‍ത്താന്മാര്‍. അടിമ വംശത്തിന്റെ ഭരണകാലത്താണ് ഉത്തര ഭാരതത്തില്‍ ഡല്‍ഹി സുല്‍ത്താനേറ്റിന്റെ അധികാരസ്ഥാപനം നടന്നത്. തുടര്‍ന്നുവന്ന കില്‍ജി വംശജരുടെ കാലത്ത് ഡല്‍ഹി സുല്‍ത്താനേറ്റിന്റെ തെക്കോട്ടുള്ള വികസനം നടന്നു. തൊട്ടുപിന്നാലെ തുഗ്ലക് വംശത്തിന്റെ കാലമായപ്പോഴേക്കും സുല്‍ത്താനേറ്റിന്റെ ഭരണപ്രഭാവം അസ്തമിക്കാന്‍ തുടങ്ങി. സുല്‍ത്താനേറ്റിന്റെ ശിഥിലീകരണം ഇവിടെ ആരംഭിക്കുന്നു. അതിനുശേഷം അധികാരം പിടിച്ചെടുത്ത സയ്യിദ് വംശത്തിന്റേയും ലോദി വംശത്തിന്റേയും ഭരണകാലത്ത് സുല്‍ത്താനേറ്റ് നശിച്ചു കൊണ്ടിരിക്കുകയായിരുന്നു. തുടര്‍ന്ന് മുഗള്‍ ശക്തിക്കു കീഴടങ്ങി.

എ. ഡി. 10-ാം ശ.-ത്തോടെ ഇന്ത്യയുടെ വടക്കന്‍ പ്രദേശങ്ങള്‍ പല ചെറു രാജ്യങ്ങളായി ഛിന്നഭിന്നാവസ്ഥയിലായിരുന്നു. അക്കാലത്ത് ശക്തമായ ഭരണകൂടങ്ങളുടെ അഭാവം മൂലം ഈ പ്രദേശങ്ങളുടെ ആന്തരികശക്തി തളര്‍ന്നു വരികയായിരുന്നു. ഈ പരിതഃസ്ഥിതിയിലാണ് ആദ്യം മുഹമ്മദ് ഗസ്നിയും തുടര്‍ന്ന് മുഹമ്മദ് ഗോറിയും ഇന്ത്യയെ ആക്രമിച്ചത്. മുഹമ്മദ് ഗസ്നിയും സംഘവും കൊള്ളയും കൊലയും നടത്തി കൈയില്‍ കിട്ടിയതുകൊണ്ടു തൃപ്തരായി മടങ്ങിപ്പോയതല്ലാതെ അവര്‍ക്ക് ഇന്ത്യയില്‍ ആധിപത്യമുറപ്പിക്കുവാന്‍ കഴിഞ്ഞില്ല. എന്നാല്‍ ഗോറിയുടെ കഥ വ്യത്യസ്തമായിരുന്നു. ഇന്ത്യയില്‍ ശാശ്വതമായ ഭരണാധിപത്യം സ്ഥാപിക്കുവാനുള്ള കഠിനയത്നം നടത്തുകയും അതിന് അടിത്തറയുറപ്പിക്കാന്‍ കുറച്ചെങ്കിലും സാധിക്കുകയും ചെയ്തു. മുഹമ്മദ് ഗോറിയുടെ അനുചരന്മാര്‍ ഉത്തരേന്ത്യയുടെ പല ഭാഗങ്ങളും ആക്രമിച്ചു കീഴടക്കി. ഗവര്‍ണര്‍മാരിലൂടെയും സേനാധിപന്മാരിലൂടെയും പിടിച്ചെടുത്ത പ്രദേശങ്ങളില്‍ അധികാരം നിലനിര്‍ത്തുവാന്‍ ഗോറി ചില ഭരണക്രമങ്ങളുണ്ടാക്കി. 1206-ല്‍ നടന്ന ഒരു യുദ്ധത്തില്‍ വച്ച് മുഹമ്മദ് ഗോറി വധിക്കപ്പെട്ടതിനെത്തുടര്‍ന്ന് 1206 മുതല്‍ ഡല്‍ഹി സുല്‍ത്താന്മാരെന്നറിയപ്പെടുന്ന വിവിധ വംശാവലികളുടെ ഭരണത്തിനു തുടക്കം കുറിച്ചു.

അടിമ വംശം (1206-90)

ഡല്‍ഹി സുല്‍ത്താന്മാരിലെ ആദ്യവിഭാഗം അടിമ വംശമായിരുന്നു. ഈ പരമ്പരയിലെ പ്രഥമ

മുഹമ്മദ് ഗോറി

ഭരണാധിപനായിരുന്ന കുത്തുബ്-ഉദ്-ദീന്‍-ന്റേയും മറ്റു ചില ഭരണാധിപന്മാരുടേയും ജീവിതാരംഭം അടിമകളെന്ന നിലയിലായിരുന്നതിനാല്‍ ഈ ഭരണവംശാവലി അടിമ വംശം എന്ന പേരില്‍ അറിയപ്പെടുന്നു. ഇവരെ മമാലൂക് (മംലൂക്) സുല്‍ത്താന്മാര്‍ എന്നും വിളിച്ചിരുന്നു. (നോ: അടിമവംശം)

കുത്തുബ്-ഉദ്-ദീന്‍ അയ്ബക് (ഭ. കാ. 1206-10)

ഡല്‍ഹി സുല്‍ത്താനേറ്റിലെ അടിമ വംശ സ്ഥാപകന്‍. തുര്‍ക്കിസ്ഥാനിലെ ഒരു അടിമയെന്ന നിലയില്‍ ജീവിതമാരംഭിച്ച അയ്ബക് മുഹമ്മദു ഗോറിയുടെ കീഴില്‍ പരിചാരകനായി പ്രവര്‍ത്തിക്കുകയും ഒടുവില്‍ വ്യക്തിവൈഭവം കൊണ്ട് സൈനികനായിത്തീരുകയും ചെയ്തു. അസാമാന്യമായ കാര്യശേഷി പ്രകടിപ്പിച്ച് കുത്തുബ്-ഉദ്-ദീന്‍ ഗോറിയുടെ വിശ്വസ്തനായിത്തീര്‍ന്നു. ഗോറി ഇന്ത്യയില്‍ നടത്തിയ മിക്ക യുദ്ധങ്ങളിലും പങ്കെടുക്കാനും ഗോറിയെ അധീശത്വത്തിലേക്കുയര്‍ത്താനും മികച്ച സേവനത്തിലൂടെ കുത്തുബ്-ഉദ്-ദീനു കഴിഞ്ഞു. ഇന്ത്യയില്‍ ആക്രമിച്ചു കീഴടക്കി സ്വന്തമാക്കിയ പ്രദേശങ്ങളുടെ ഭരണച്ചുമതല അയ്ബക് ഉള്‍പ്പെടെയുള്ള പല അനുചരന്മാര്‍ക്കുമായി ഗോറി പങ്കിട്ടു നല്‍കി. ആകസ്മികമായി യുദ്ധത്തില്‍ ഗോറി വധിക്കപ്പെട്ടതിനെത്തുടര്‍ന്ന് 1206 മുതല്‍ കുത്തുബ്-ഉദ്-ദീന്‍ ഇന്ത്യയില്‍ ഗോറിക്കുണ്ടായിരുന്ന പ്രദേശങ്ങളുടെ മേല്‍ക്കോയ്മ കയ്യടക്കി ഭരണമാരംഭിച്ചു. അധികം വൈകാതെ മറ്റു പ്രദേശങ്ങള്‍ കൂടി കീഴടക്കി സാമ്രാജ്യ വിസ്തൃതി വരുത്തി. കഴിവുറ്റ ഭരണാധികാരിയും ഉദാരമനസ്കനുമായിരുന്നു കുത്തുബ്-ഉദ്-ദീന്‍. ഡല്‍ഹിയിലെ കുത്തബ് മീനാറിന്റെ നിര്‍മാണത്തിന് തുടക്കം കുറിച്ചു. ഡല്‍ഹിയിലും അജ്മീറിലുമായി രണ്ടു മുസ്ലീം പള്ളികള്‍ പണിയിച്ചു. പോളോ കളിക്കുന്നതിനിടയില്‍ ആകസ്മികമായി കുതിരപ്പുറത്തുനിന്നു വീഴാനിടയായ കുത്തുബ്-ഉദ്-ദീന്‍ 1210-ല്‍ അകാലചരമമടഞ്ഞു. (നോ: കുത്തുബ്-ഉദ്-ദീന്‍ അയ്ബക്)

ഇല്‍ത്തമിഷ് (1210-36)

കുത്തുബ്-ഉദ്-ദീന്റെ മരണശേഷം കിരീടാവകാശിയായി ആരാം ഷാ ഹ്രസ്വകാലത്തേക്ക് സുല്‍ത്താനായി അധികാരമേറ്റു. എന്നാല്‍ ദുര്‍ബലനായ ഇദ്ദേഹത്തെ അധികം താമസിയാതെ തന്നെ തല്‍സ്ഥാനത്തുനിന്നു നീക്കം ചെയ്തുകൊണ്ട് ബദൗനിലെ ഗവര്‍ണറും കുത്തുബ്-ഉദ്-ദീന്റെ മരുമകനുമായ ഇല്‍ത്തമിഷ് (ഇല്‍ത്തുമിഷ്, ഇല്‍ത്തുത്മിഷ്) സുല്‍ത്താന്‍ പദവി പിടിച്ചെടുത്തു. രജപുത്രരുടെ കലാപങ്ങളേയും ചെങ്കിസ്ഖാന്റെ നേതൃത്വത്തിലുണ്ടായ മംഗോളിയരുടെ ആക്രമണങ്ങളേയും ഇദ്ദേഹം എതിര്‍ത്തു തോല്പിച്ചു. വിജയകരമായ പല ആക്രമണങ്ങളിലൂടെയും രാജ്യവിസ്തൃതി വര്‍ധിപ്പിച്ചു. മെച്ചപ്പെട്ട ഒരു ഭരണസംവിധാനത്തിനും ഇദ്ദേഹം അടിത്തറയൊരുക്കി. ഷംസി അടിമകളെച്ചേര്‍ത്തു രൂപീകരിച്ച നാല്പതുപേരടങ്ങുന്ന ഒരു സംഘത്തെ സുല്‍ത്താന്റെ അംഗരക്ഷകരാക്കി. ഇദ്ദേഹം കുത്തബ് മീനാറിന്റെ നിര്‍മാണം പൂര്‍ത്തിയാക്കി. 1236-ല്‍ ഇല്‍ത്തമിഷ് അന്തരിച്ചു. (നോ: ഇല്‍ത്തമിഷ്).

3. റസിയ (1236-40)

ഇല്‍ത്തമിഷിന്റെ അപ്രാപ്തരും ദുര്‍ബലരുമായ പുത്രന്മാരുടെ ഭരണം പരിതാപകരമായിരുന്നു. തന്മൂലം പുത്രി റസിയ ഭരണാധിപത്യം സ്വീകരിച്ചു. സുല്‍ത്താന്‍ കാലഘട്ടത്തില്‍ ഡല്‍ഹി സിംഹാസനത്തില്‍ ആരൂഢയായ ഏക വനിത റസിയ ആണ്. പര്‍ദ ഉപേക്ഷിച്ച റസിയ പുരുഷന്മാരെപ്പോലെ വസ്ത്രധാരണം ചെയ്തു. പല ആഭ്യന്തര കലാപങ്ങളും ശക്തമായി നേരിട്ടു. ഇല്‍ത്തമിഷ് രൂപവത്ക്കരിച്ച അംഗരക്ഷക സംഘത്തിലെ യാഥാസ്ഥിതികര്‍ക്കു റസിയയുടെ നയപരമായ കാര്യങ്ങള്‍ സ്വീകാര്യമായില്ല. മുള്‍ട്ടാനിലേയും ലാഹോറിലേയും ഗവര്‍ണറായിരുന്ന ആയാസ്ഖാന്‍ കലാപക്കൊടി ഉയര്‍ത്തിയപ്പോള്‍ റസിയ ധൈര്യപൂര്‍വം അയാളെ അധികാരഭ്രഷ്ടനാക്കി. ഭട്ടിന്‍ഡയിലെ ഗവര്‍ണറായിരുന്ന അല്‍ത്തൂണിയ റസിയക്കെതിരായി പ്രവര്‍ത്തനമാരംഭിച്ചപ്പോള്‍ തന്ത്രശാലിനിയായ റസിയ അദ്ദേഹത്തെ നയപരമായി വശത്താക്കുകയും പിന്നീട് വിവാഹം കഴിക്കുകയും ചെയ്തു. ഇതിനിടയ്ക്ക് ഇല്‍ത്തമിഷിന്റെ പുത്രനായ മുയ്സുദ്ദീന്‍ ബഹ്റാം അംഗരക്ഷക സംഘത്തിന്റെ പിന്തുണയോടെ ഡല്‍ഹിയില്‍ അധികാരമുറപ്പിച്ചു. ഡല്‍ഹി തിരിച്ചുപിടിക്കാനുള്ള സംഘട്ടനത്തിനിടയില്‍ റസിയയും ഭര്‍ത്താവ് അല്‍ത്തൂണിയയും കൊല്ലപ്പെട്ടു.

മുയ്സുദ്ദീന്‍ ബഹ്റാമിന്റെ കാലത്ത് (1240-42) മംഗോളിയരുടെ ആക്രമണമുണ്ടായി. ഒപ്പം ആഭ്യന്തരക്കുഴപ്പങ്ങളും ഇളകിമറിഞ്ഞു. തുടര്‍ച്ചയായ സംഘട്ടനങ്ങളില്‍പ്പെട്ടു തളര്‍ന്ന മുയ്സുദ്ദീന്‍ 1242-ല്‍ ദാരുണമായി കൊല്ലപ്പെട്ടു. തുടര്‍ന്ന് അലാവുദ്ദീന്‍ മാസൂദ് ഷാ ഭരണം ഏറ്റെടുത്തു. ഈ ഭരണത്തെ ആദ്യം മുതല്‍ എതിര്‍ത്തിരുന്നവര്‍ ഇദ്ദേഹത്തെ 1246-ല്‍ ത്തന്നെ തടവിലാക്കി.

നാസിറുദ്ദീന്‍ മഹ്മൂദ് (1246-65)

റസിയയ്ക്കുശേഷം അധികാരത്തില്‍വന്ന ദുര്‍ബലരായ രണ്ടു സുല്‍ത്താന്‍മാരുടേയും ഭരണത്തെത്തുടര്‍ന്ന് നാസിറുദ്ദീന്‍ മഹ്മൂദ് സുല്‍ത്താനായി. ഇദ്ദേഹം ഗിയാസുദ്ദീന്‍ ബാല്‍ബനെ പ്രധാനമന്ത്രിയാക്കി. നാസിറുദ്ദീന്റെ മരണം വരെ ബാല്‍ബന്‍ പ്രധാനമന്ത്രിപദം വഹിച്ചു. കഴിവുറ്റ പ്രധാനമന്ത്രിയായ ബാല്‍ബന്റെ സഹായത്താല്‍ നാസിറുദ്ദീന്‍ 19 വര്‍ഷം ഭരണം കാര്യക്ഷമമായി നിര്‍വഹിച്ചു.

ഗിയാസുദ്ദീന്‍ ബാല്‍ബന്‍ (1266-86)

ഗിയാസുദ്ദീന്‍ ബാല്‍ബന്‍

നാസിറുദ്ദീന്റെ പ്രധാനമന്ത്രിയും ക്രാന്തദര്‍ശിയായ ഭരണനിപുണനുമായിരുന്ന ഇദ്ദേഹം 1266-ല്‍ സുല്‍ത്താനായി. ബാല്‍ബന്‍ രാജ്യത്തിലെ ക്രമസമാധാനനില ഭദ്രമാക്കി. കൊള്ളക്കാര്‍ നിഷ്കരുണം അമര്‍ച്ച ചെയ്യപ്പെട്ടു. ഇടഞ്ഞുനിന്ന കുലീനവര്‍ഗത്തെ നിയന്ത്രിച്ചു നിലയ്ക്കുനിര്‍ത്തി. അതിര്‍ത്തിയില്‍ കോട്ടകള്‍ നിര്‍മിച്ച് മംഗോളിയരുടെ ആക്രമണത്തെ ശക്തിയായി ചെറുക്കാനുള്ള സംവിധാനമുണ്ടാക്കി. അംഗരക്ഷകസംഘത്തിന്റെ രാഷ്ട്രീയ ഇടപെടലുകള്‍ക്ക് വിരാമമുണ്ടാക്കി. ലളിതവും സുതാര്യവുമായ സ്വന്തം ജീവിതത്തിലൂടെ കൊട്ടാരത്തിന്റേയും സുല്‍ത്താന്റേയും അന്തസ്സ് നിലനിര്‍ത്തി. നീതിനിര്‍വഹണത്തില്‍ ബാല്‍ബന്‍ കര്‍ക്കശക്കാരനായിരുന്നു. പ്രാദേശിക ഗവര്‍ണര്‍മാരുടേയും ഉദ്യോഗസ്ഥന്മാരുടേയും അധികാരങ്ങള്‍ വെട്ടിക്കുറച്ചു. 1279-ല്‍ ഉണ്ടായ മംഗോളിയരുടെ ആക്രമണത്തെ ബാല്‍ബന്റെ പുത്രന്‍ മുഹമ്മദ് ശക്തമായി നേരിടുകയും അവരെ തുരത്തുകയും ചെയ്തു. എങ്കിലും, ഏറ്റുമുട്ടലില്‍ മുഹമ്മദ് കൊല്ലപ്പെടുകയാണുണ്ടായത്. 1286-ല്‍ ബാല്‍ബന്‍ അന്തരിച്ചു. അടിമ വംശത്തിലെ പ്രഗല്ഭനായ സുല്‍ത്താനായിട്ടാണ് ബാല്‍ബനെ ചരിത്രകാരന്മാര്‍ വിശേഷിപ്പിക്കുന്നത്.

ബാല്‍ബന്റെ മരണശേഷം മുയ്സുദ്ദീന്‍ കെയ്ക്ബാദ് സുല്‍ത്താനായി. ദുര്‍ബലനായിരുന്ന ഇദ്ദേഹത്തിന്റെ ഭരണകാലത്ത് പലവിധ കലാപങ്ങളുമുണ്ടായി. 1290-ല്‍ ഇദ്ദേഹം വധിക്കപ്പെട്ടു. ഇതോടെ അടിമ വംശത്തിന്റെ ഭരണം പര്യവസാനിച്ചു.

കില്‍ജി വംശം (1290-1320)

ബാല്‍ബന്റെ പിന്‍ഗാമിയായ കെയ്ക്ബാദിനെ വധിച്ചശേഷം ഡല്‍ഹിയിലെ കില്‍ജി പ്രഭുക്കന്മാരുടെ നേതാവായ ജലാലുദ്ദീന്‍ ഫിറോസ്ഷാ 1290-ല്‍ സുല്‍ത്താന്‍ പദവി പിടിച്ചെടുത്തു. ഇത് കില്‍ജി വംശത്തിന്റെ ഭരണത്തിനു തുടക്കം കുറിച്ചു. (നോ: കില്‍ജി വംശം)

ജലാലുദ്ദീന്‍ ഫിറോസ് (1290-96)

ജലാലുദ്ദീന്‍ ഫിറോസിന്റെ കാലഘട്ടം സംഘര്‍ഷഭരിതമായിരുന്നു. ആരംഭത്തില്‍ ഡല്‍ഹി നിവാസികളും പ്രഭുക്കന്മാരും ജലാലുദ്ദീന്‍ കില്‍ജിയോടു സഹകരിച്ചില്ല. തന്മൂലം തുടക്കത്തില്‍ ഡല്‍ഹിക്കു സമീപമുള്ള കിലോഖരി (കാലോഖ്റി) എന്ന സ്ഥലമായിരുന്നു ജലാലുദ്ദീന്‍ തലസ്ഥാനമായി സ്വീകരിച്ചത്. കാലക്രമേണ ഡല്‍ഹി നിവാസികള്‍ ഇദ്ദേഹത്തിന്റെ മേന്മകള്‍ മനസ്സിലാക്കുകയും പൂര്‍ണ പിന്തുണ നല്‍കുകയും ചെയ്തു. എങ്കിലും ജലാലുദ്ദീന്റെ പ്രായാധിക്യവും ദാക്ഷിണ്യം നിറഞ്ഞ ഭരണരീതിയും പലരേയും അസംതൃപ്തരാക്കി. രാജ്യത്ത് നിയമനിഷേധപ്രകടനവും കലാപങ്ങളും കൂടക്കൂടെ പൊട്ടിപ്പുറപ്പെട്ടുകൊണ്ടിരുന്നു. അനന്തരവനായ അലാവുദ്ദീനും ഇദ്ദേഹത്തിനെതിരായിത്തീര്‍ന്നു. കാരായിലെ ഗവര്‍ണറായിരുന്ന അലാവുദ്ദീന്‍ ഡക്കാണും ദേവഗിരിയും ആക്രമിച്ചുണ്ടാക്കിയ സമ്പത്തുമായി മടങ്ങിയെത്തി. തുടര്‍ന്ന് അദ്ദേഹം സുല്‍ത്താനെ വധിക്കുകയും സ്വയം സുല്‍ത്താനായി പ്രഖ്യാപിക്കുകയും ചെയ്തു.

അലാവുദ്ദീന്‍ കില്‍ജി (1296-1316)

കില്‍ജി വംശത്തിലെ പ്രസിദ്ധനും പ്രതാപശാലിയുമായ സുല്‍ത്താന്‍. സുല്‍ത്താനോട് കൂറുപുലര്‍ത്താന്‍ വൈമനസ്യം കാണിച്ച കുലീനവര്‍ഗത്തെ ക്രൂരമായി അമര്‍ച്ച ചെയ്തു. ഉലമമാരെ (മതപണ്ഡിതന്മാര്‍) രാഷ്ട്രീയ രംഗത്തുനിന്നും ഭരണകാര്യങ്ങളില്‍നിന്നും അകറ്റി നിര്‍ത്തി. കാര്യക്ഷമതയുള്ള ഒരു ഭരണസംവിധാനവും രാജ്യത്തിന്റെ പ്രതിരോധവും സുല്‍ത്താന്റെ അടിയന്തര ശ്രദ്ധയില്‍പ്പെട്ടു. ആവര്‍ത്തിച്ചാവര്‍ത്തിച്ചുണ്ടായ മംഗോളിയന്‍ ആക്രമണത്തെ ഇദ്ദേഹം പരാജയപ്പെടുത്തി. നേരത്തേതന്നെ രാജ്യത്ത് കുടിയേറിപ്പാര്‍ക്കുവാന്‍ അനുവാദം നേടിയിരുന്ന 'പുതുമുസ്ലിങ്ങള്‍' എന്നറിയപ്പെട്ടിരുന്ന മംഗോളിയരെ ഇദ്ദേഹം നിഷ്കരുണം വധിച്ച് വംശനാശം വരുത്തി.

അലാവുദ്ദീന്‍ കില്‍ജി

കരുത്തനായ ആക്രമണകാരിയായിരുന്നു അലാവുദ്ദീന്‍. ഗുജറാത്ത്, രത്തംഭോര്‍, ചിറ്റൂര്‍, മാളവ എന്നീ പ്രദേശങ്ങള്‍ ഇദ്ദേഹം കീഴടക്കി. ദക്ഷിണേന്ത്യന്‍ ആക്രമണങ്ങളും നടത്തിക്കൊണ്ടിരുന്നു. ഇതിനായി നിയോഗിക്കപ്പെട്ട മാലിക് കാഫൂര്‍ ദേവഗിരി, വാറംഗല്‍, മധുര തുടങ്ങിയ പ്രദേശങ്ങള്‍ ആക്രമിച്ചു. ചുരുങ്ങിയ കാലംകൊണ്ട് ഗുജറാത്ത് മുതല്‍ ബംഗാള്‍ വരെയുള്ള പ്രദേശത്ത് ആധിപത്യമുറപ്പിക്കുവാന്‍ അലാവുദ്ദീനു കഴിഞ്ഞു. പല ഭരണ പരിഷ്ക്കാരങ്ങളും ഇദ്ദേഹം നടപ്പിലാക്കി. ഭൂനികുതി കര്‍ഷകരില്‍നിന്നും നേരിട്ടു സ്വീകരിച്ചുതുടങ്ങി. സാമാന്യം തൃപ്തികരമായിരുന്നു ഇദ്ദേഹത്തിന്റെ കാര്‍ഷിക നയം. അത്യാവശ്യ സാധനങ്ങള്‍ നിയന്ത്രിത വിലയ്ക്ക് വില്‍ക്കാന്‍ സംവിധാനമുണ്ടാക്കി. അളവുകളും തൂക്കങ്ങളും ക്രമപ്പെടുത്തി. ശക്തമായ കേന്ദ്രീകൃത ഭരണസംവിധാനം നടപ്പിലാക്കി. ഇദ്ദേഹം 1316-ല്‍ നിര്യാതനായി. അലാവുദ്ദീന്റെ മരണശേഷം പുത്രന്മാരായ ഷിഹാബുദ്ദീന്‍ ഉമര്‍ (1316) കുത്ബുദ്ദീന്‍ മുബാരക്ഷാ (1316-20) എന്നിവരും അതിനുശേഷം (1320) കുത്ബുദ്ദീന്റെ പ്രധാനമന്ത്രിയായി നിയമിതനായിരുന്ന ഖുസ്രുഖാനും (ഖുസ്റോഖാന്‍) കുറച്ചുകാലം കില്‍ജി വംശത്തിലെ സുല്‍ത്താന്‍മാരായി ഭരണം നടത്തിയിരുന്നു.

തുഗ്ലക് വംശം (1320-1413)

അലാവുദ്ദീന്‍ കില്‍ജിയുടെ മരണത്തെത്തുടര്‍ന്ന് സ്വേച്ഛാധിപത്യ പ്രവണത ഭരണരംഗത്ത് ശക്തമായി വളര്‍ന്നിരുന്നു. കില്‍ജിവംശത്തിലെ അവസാന ഭരണാധിപനായിരുന്ന ഖുസ്രുഖാനെ വധിച്ച് (1320) പഞ്ചാബിലെ ഗവര്‍ണറായിരുന്ന ഖാസി (ഗാസി) മാലിക്കിന്റെ നേതൃത്വത്തില്‍ പ്രഭുവര്‍ഗം ഭരണം പിടിച്ചെടുത്തു. ഗിയാസുദ്ദീന്‍ തുഗ്ലക് ഷാ എന്ന സ്ഥാനപ്പേരോടെ ഖാസി മാലിക് സുല്‍ത്താനായി തുഗ്ലക് വംശ ഭരണത്തിന് ആരംഭമിട്ടു. (നോ: തുഗ്ലക് വംശം)

ഗിയാസുദ്ദീന്‍ തുഗ്ലക് (1320-25)

തുഗ്ലക് വംശത്തിന്റെ സ്ഥാപകന്‍. ഖുസ്രുഖാനെ പുറന്തള്ളിക്കൊണ്ട് ഭരണാധിപനായി. സമര്‍ഥനായ സേനാനായകനും കഴിവുറ്റ ഭരണകര്‍ത്താവും ആയിരുന്നു ഇദ്ദേഹം. അലാവുദ്ദീന്റെ പിന്‍ഗാമികള്‍ താറുമാറാക്കിമാറ്റിയിരുന്ന ഭരണരംഗത്തെ ഇദ്ദേഹം ക്രമീകരിച്ചു. ഭരണപരിഷ്ക്കാരവും നികുതി പരിഷ്ക്കാരവും സൈനിക പരിഷ്ക്കാരവും നടപ്പിലാക്കി. വാറംഗലും ബംഗാളിന്റെ ഭാഗവും ആക്രമിച്ചു. 1325-ല്‍ ഗിയാസുദ്ദീന്‍ അന്തരിച്ചു.

മുഹമ്മദ് ബിന്‍ തുഗ്ലക് (1325-51)

മുഹമ്മദ് ബിന്‍ തുഗ്ലക്

ഗിയാസുദ്ദീന്റെ മരണശേഷം പുത്രനായ ജൂനാ ആണ് മുഹമ്മദ് ബിന്‍ എന്ന പേരില്‍ സുല്‍ത്താനായത്. ഗണിതശാസ്ത്രം, തത്ത്വശാസ്ത്രം, ഭൗതികശാസ്ത്രം തുടങ്ങിയ ശാസ്ത്രശാഖകളില്‍ താത്പര്യം പ്രകടിപ്പിച്ചിരുന്നു. മധ്യകാല ഭാരതത്തിലെ ഏറ്റവും സമര്‍ഥനായ ഭരണകര്‍ത്താക്കളില്‍ ഒരാളായിരുന്നു ഇദ്ദേഹം. ജനങ്ങളില്‍ ഒരു വിഭാഗം ഇദ്ദേഹത്തെ വൈരുദ്ധ്യങ്ങളുടെ പ്രതിരൂപമായിട്ടാണ് കണ്ടിരുന്നത്. ചില ഘട്ടങ്ങളില്‍ തീരുമാനങ്ങള്‍ സുചിന്തിതമല്ലാതിരുന്നതാണ് ഇതിനു കാരണമായത്. ഇദ്ദേഹം ആക്രമണങ്ങളിലൂടെ രാജ്യവിസ്തൃതി വര്‍ധിപ്പിച്ചു. ഭരണസൗകര്യത്തിനായി തലസ്ഥാനം ഡല്‍ഹിയില്‍നിന്നും ദൗലത്താബാദിലേക്ക് (ദേവഗിരി) മാറ്റാനുള്ള ശ്രമം അപ്രതീക്ഷിതമായി വിപരീതഫലങ്ങളുണ്ടാക്കി. ഭരണ സംവിധാനം മാത്രമല്ല ജനങ്ങളും പുതിയ തലസ്ഥാനത്തേക്കു നീങ്ങണമെന്ന സുല്‍ത്താന്റെ ആജ്ഞ ജനങ്ങള്‍ക്ക് കടുത്ത ദുരിതങ്ങള്‍ വരുത്തിവച്ചു. തുടര്‍ന്ന് വീണ്ടും ഡല്‍ഹിതന്നെ തലസ്ഥാനമാക്കുവാന്‍ സുല്‍ത്താന്‍ തീരുമാനിച്ചു. നാണയ സമ്പ്രദായം പരിഷ്ക്കരിക്കാനുള്ള തീരുമാനം അപ്രതീക്ഷിതമായി രാജ്യത്തെ സാമ്പത്തികത്തകര്‍ച്ചയിലേക്കു നയിച്ചു. കച്ചവട-വാണിജ്യരംഗത്ത് കടുത്ത മാന്ദ്യം അനുഭവപ്പെട്ടു. തലസ്ഥാനമാറ്റവും കറന്‍സി പരിഷ്ക്കാരവും രാജ്യത്തെ സാമ്പത്തികമായി തളര്‍ത്തി. മുഹമ്മദ് തുഗ്ലക്കിന്റെ അന്ത്യകാലത്ത് രാജ്യമൊട്ടാകെ കടുത്ത ക്ഷാമം നേരിട്ടു. ബംഗാള്‍, ഗുജറാത്ത്, ഡക്കാണ്‍ തുടങ്ങിയ പ്രദേശങ്ങളിലെ ഗവര്‍ണര്‍മാര്‍ സ്വാതന്ത്ര്യം പ്രഖ്യാപിക്കുകയും അവിടങ്ങളില്‍ അവരുടെ സ്വന്തം ഭരണകൂടങ്ങള്‍ സ്ഥാപിക്കുകയും ചെയ്തു. 1351-ല്‍ മുഹമ്മദ് ബിന്‍ തുഗ്ലക് അന്തരിച്ചു. 1300-ഓടുകൂടി അലാവുദ്ദീന്‍ കില്‍ജിയുടെ കാലത്ത് വിശാലമായിത്തീര്‍ന്ന സാമ്രാജ്യം മുഹമ്മദ് ബിന്‍ തുഗ്ലക്കിന്റെ കാലമെത്തിയപ്പോഴേക്കും ചുരുങ്ങിത്തുടങ്ങി.

ഫിറോസ് ഷാ തുഗ്ലക് (1351-88)

മുഹമ്മദ് ബിന്‍ തുഗ്ലക്കിനെത്തുടര്‍ന്ന് 1351-ല്‍ ഫിറോസ് ഷാ തുഗ്ലക് സുല്‍ത്താനായി. വലിയ ആക്രമണങ്ങളോ യുദ്ധവിജയങ്ങളോ ഇല്ലാത്തതായിരുന്നു ഫിറോസിന്റെ ഭരണകാലം. ഭരണം ക്രമപ്പെടുത്തുന്നതിന് ഇദ്ദേഹം പരിശ്രമിച്ചു. ഔദാര്യശീലനും വിജ്ഞാനപ്രിയനുമായിരുന്നു ഇദ്ദേഹം. ഒരു മതഭക്തനായിരുന്ന ഫിറോസ് സ്വമതത്തോട് അമിതപ്രതിപത്തി കാട്ടിയിരുന്നുവെന്നും അന്യമതസ്ഥരോട് സഹിഷ്ണുത കാട്ടിയിരുന്നില്ലെന്നും രേഖപ്പെടുത്തിക്കാണുന്നു. തന്റെ പൂര്‍വികന്റെ കാലത്തു സംഭവിച്ചു തുടങ്ങിയിരുന്ന ശക്തിക്ഷയത്തില്‍നിന്ന് ഡല്‍ഹി സുല്‍ത്താനേറ്റിനെ കരകയറ്റാന്‍ ഫിറോസിന് കഴിഞ്ഞില്ല. 1388-ല്‍ ഫിറോസ് മരണമടഞ്ഞതിനെത്തുടര്‍ന്ന് രാജ്യത്ത് അനിശ്ചിതത്ത്വവും അരാജകത്വവും തളംകെട്ടിനിന്നു. ഫിറോസിനുശേഷം ദുര്‍ബലരും അപ്രഗല്ഭരുമായ ആറു സുല്‍ത്താന്മാര്‍ സിംഹാസനത്തില്‍ ഉപവിഷ്ടരായി. ഈ കാലഘട്ടത്തില്‍ രാജ്യം ഛിന്നഭിന്നമായി. ചെറു ഭരണകൂടങ്ങള്‍ രാജ്യത്തിന്റെ പല ഭാഗങ്ങളും പങ്കിട്ടെടുത്തു. ഇക്കാലത്ത് (1398) വിദേശിയായ തൈമൂര്‍ (തിമൂര്‍) ഇന്ത്യയില്‍ നടത്തിയ ആക്രമണങ്ങള്‍ രാജ്യത്ത് അശാന്തിയും അരാജകത്വവും നിരന്തരം സൃഷ്ടിച്ചുകൊണ്ടിരുന്നു. നാമമാത്ര രാജാവായിരുന്ന മുഹമ്മദ് തുഗ്ലക് മരിച്ചതോടുകൂടി തുഗ്ലക് വംശ ഭരണം അവസാനിച്ചു (1413).

സയ്യിദ് വംശം (1414-51)

തുഗ്ലക് വംശത്തിന്റെ പതനശേഷം ഡല്‍ഹിയിലെ പ്രഭുക്കന്മാര്‍ തങ്ങളുടെ കൂട്ടത്തിലൊരാളെ ഡല്‍ഹി സുല്‍ത്താനായി അവരോധിച്ചുവെങ്കിലും തൈമൂറിന്റെ പ്രതിപുരുഷനായ ഖിസിര്‍ ഖാന്‍ (ഖിസ്ര്ഖാന്‍) 1414-ല്‍ അദ്ദേഹത്തെ പരാജയപ്പെടുത്തി ഡല്‍ഹി സിംഹാസനം കയ്യടക്കി. ഖിസിര്‍ ഖാന്റെ വംശം സയ്യിദ് വംശം എന്ന പേരില്‍ അറിയപ്പെടുന്നു. ഇക്കാലത്തോടെ ഡല്‍ഹി ഒരു ചെറിയ രാജ്യമായി ചുരുങ്ങിക്കഴിഞ്ഞിരുന്നു. ഖിസിര്‍ ഖാന്റെ മരണശേഷം (1421) പുത്രന്‍ മുബാരക് ഷാ 1434-ല്‍ വധിക്കപ്പെടുന്നതുവരെ ഭരണാധിപനായി. പിന്നീട് ഖിസ് ര്‍ ഖാന്റെ പൗത്രനായ മുഹമ്മദ് ഷാ ആണ് സുല്‍ത്താനായത്. 1445-ല്‍ മരണമടയുന്നതുവരെ. മുഹമ്മദ് ഷായുടെ പുത്രനായ അലാവുദ്ദീന്‍ ആലം ഷാ ആയിരുന്നു ഒടുവിലത്തെ സയ്യിദ് സുല്‍ത്താന്‍. രാജ്യമൊട്ടാകെ വ്യാപിച്ചിരുന്ന അരാജകത്വവും കലാപങ്ങളും സയ്യിദ് വംശത്തിന്റെ തകര്‍ച്ചയ്ക്ക് വഴിയൊരുക്കി. 1451 വരെ ഈ വംശത്തിന്റെ ഭരണം നിലനിന്നു. (നോ: സയ്യിദ് വംശം)

ലോദി വംശം (1451-1526)

പഞ്ചാബിലെ അഫ്ഗാന്‍കാരില്‍ പ്രമുഖനും ലാഹോറിലും മറ്റും പ്രവിശ്യാ ഭരണാധികാരിയുമായിരുന്ന ബഹ്ലോല്‍ (ബാലോല്‍) ലോദി അത്യന്തം ശിഥിലമായിരുന്ന ഡല്‍ഹിയുടെ ഭരണം ആലം ഷായില്‍നിന്നും 1451-ല്‍ കരസ്ഥമാക്കി ഡല്‍ഹി സുല്‍ത്താനേറ്റിലെ ലോദി വംശഭരണത്തിനു ശിലാന്യാസം നടത്തി. ഡല്‍ഹി ഭരണകൂടത്തിന്റെ അധികാരപരിധി കുറച്ചെങ്കിലും വിപുലീകരിക്കുവാന്‍ ഇദ്ദേഹത്തിനു സാധിച്ചു. 1489-ല്‍ മരണമടയുന്നതുവരെ അധികാരത്തില്‍ തുടര്‍ന്നു.

സിക്കന്ദര്‍ ലോദി (1489-1517)

സിക്കന്ദര്‍ ലോദി

ബഹ്ലോല്‍ ലോദിയുടെ രണ്ടാമത്തെ പുത്രനായ നിസാം ഖാന്‍ ആണ് സിക്കന്ദര്‍ ഷാ എന്ന പേരില്‍ തുടര്‍ന്ന് സുല്‍ത്താന്‍ പദവി ഏറ്റെടുത്തത്. വളരെ ശക്തനും ഊര്‍ജസ്വലനും ആയിരുന്നു ഇദ്ദേഹം. യുദ്ധവിജയങ്ങള്‍ക്കൊണ്ടും സദ്ഭരണംകൊണ്ടും പ്രശസ്തനായി. കൃഷി, വാണിജ്യം, ഗതാഗതം എന്നിവയുടെ പുരോഗതിക്കുവേണ്ടി വളരെയധികം പ്രയത്നിച്ചു. അത്യാവശ്യസാധനങ്ങളുടെ വില പരമാവധി കുറച്ചുകൊണ്ടുവരാന്‍ വേണ്ട നടപടികള്‍ ഇദ്ദേഹം സ്വീകരിച്ചു. എഴുത്തുകാരേയും പണ്ഡിതന്മാരേയും പ്രോത്സാഹിപ്പിച്ചു. സംസ്കൃത കൃതികള്‍ പേര്‍ഷ്യന്‍ ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്യിച്ചു. ആഗ്രയെ ഒരു പ്രധാന നഗരമായി വളര്‍ത്തിക്കൊണ്ടുവരാന്‍ യത്നിച്ചു. ഇദ്ദേഹം മതസഹിഷ്ണുതയോടെ പെരുമാറിയിരുന്നില്ലെന്ന് രേഖപ്പെടുത്തിക്കാണുന്നു. ലോദി വംശത്തിലെ പ്രമുഖ ഭരണാധികാരി ഇദ്ദേഹമാണെന്നു കരുതപ്പെടുന്നു. 1517-ല്‍ സിക്കന്ദര്‍ ലോദി മരണമടഞ്ഞു.

ഇബ്രാഹിം ലോദി (1517-26)

ഇബ്രാഹിം ലോദി

ഡല്‍ഹി സുല്‍ത്താനേറ്റിലെ ഒടുവിലത്തെ ഭരണാധിപന്‍. സിക്കന്ദര്‍ ലോദിയുടെ പുത്രനായ ഇദ്ദേഹം 1517-ല്‍ സുല്‍ത്താനായി. പ്രഭുക്കന്മാരുടെ കലാപങ്ങള്‍ ഇക്കാലത്ത് സര്‍വസാധാരണമായിരുന്നു. ബിഹാറിലേയും പഞ്ചാബിലേയും ഗവര്‍ണര്‍മാര്‍ ലഹളകള്‍ക്ക് നേതൃത്വം നല്‍കിപ്പോന്നു. ഈ സാഹചര്യത്തിലാണ് കാബൂളിലെ സുല്‍ത്താനായ ബാബര്‍ ഇന്ത്യയെ ആക്രമിച്ചത്. 1526 ഏ. 21-ന് പാനിപ്പത്തില്‍വച്ചു നടന്ന ഏറ്റുമുട്ടലില്‍ ബാബര്‍ ഇബ്രാഹിം ലോദിയെ പരാജയപ്പെടുത്തി വധിച്ച് ഡല്‍ഹി പിടിച്ചെടുത്തു. ഇതോടെ ഇന്ത്യയില്‍ ഡല്‍ഹി സുല്‍ത്താന്മാരുടെ ഭരണം എന്നന്നേക്കുമായി അവസാനിച്ചു. ഈ സംഭവം മുഗള്‍ ഭരണത്തിന് വഴിയൊരുക്കി. (നോ: ഇന്ത്യ)

ഡല്‍ഹി സുല്‍ത്താനേറ്റിന്റെ ചില പൊതുവായപ്രത്യേകതകള്‍

ഡല്‍ഹി സുല്‍ത്താനേറ്റില്‍ മുസ്ലീം മതാധിഷ്ഠിത ഭരണമാണ് നിലനിന്നിരുന്നത്. ഇസ്ലാം ആയിരുന്നു ഔദ്യോഗികമതം ഭരണകാര്യങ്ങളില്‍നിന്നും മതത്തെ ഒഴിച്ചുനിര്‍ത്താന്‍ അലാവുദ്ദീനല്ലാതെ മറ്റ് പ്രമുഖ സുല്‍ത്താന്‍മാരാരും തന്നെ തയ്യാറായതായി രേഖപ്പെടുത്തിക്കാണുന്നില്ല. ഖലീഫയോട് ഔപചാരികമായ വിധേയത്വം പുലര്‍ത്തിക്കൊണ്ടേയിരുന്നു ഇവര്‍ ഭരണം നടത്തിയിരുന്നത്. എങ്കിലും, ഭരണകാര്യങ്ങളില്‍ സ്വതന്ത്രവും സ്വേച്ഛാപരവുമായ വീക്ഷണം അവര്‍ക്കുണ്ടായിരുന്നു. ഡല്‍ഹി സുല്‍ത്താനേറ്റിന്റെ ഭരണസംവിധാനത്തില്‍ പരമാധികാരം സുല്‍ത്താനില്‍ മാത്രം കേന്ദ്രീകരിച്ചു നില്‍ക്കുന്ന സമ്പ്രദായമാണ് പ്രകടമായിക്കാണുന്നത്. ഈ കേന്ദ്രീകൃത ഭരണരീതിയിലൂടെ സുല്‍ത്താനേറ്റിന്റെ ശക്തി സംഭരിക്കുവാനും വിഘടന വാദികളെ ഒതുക്കുവാനും സുല്‍ത്താന്മാര്‍ക്കു സാധിച്ചിരുന്നു. രാജ്യത്തെ പ്രധാന ഭരണനിര്‍വാഹകനും, ഉന്നതനായ ന്യായാധിപനും, സൈന്യത്തിന്റെ പരമാധികാരിയും സുല്‍ത്താന്മാര്‍ തന്നെയായിരുന്നു എന്നതാണ് ഉല്ലേഖനീയമായ മറ്റൊരു സവിശേഷത. ഇവര്‍ സമീപത്തെ ഹിന്ദുരാജ്യങ്ങളെ ആക്രമിച്ചു തകര്‍ക്കാനും സ്വന്തം സാമ്രാജ്യത്തോടു ചേര്‍ക്കാനുമുള്ള പ്രവണത പുലര്‍ത്തിയിരുന്നു. മംഗോളിയര്‍ എന്ന പൊതുശത്രുവിനെ പരാജയപ്പെടുത്തി രാജ്യത്ത് സുരക്ഷിതത്വം കൈവരിക്കുവാന്‍ പ്രത്യേകം ശ്രദ്ധിച്ചു.

ഭരണകാര്യങ്ങളില്‍ സുല്‍ത്താനെ സഹായിക്കുവാന്‍ മന്ത്രിമാരും ഉദ്യോഗസ്ഥ വൃന്ദവും ഉണ്ടായിരുന്നു. സുല്‍ത്താനേറ്റിലെ ശിക്ഷാക്രമം അതിനിശിതമായിരുന്നു. അംഗവിച്ഛേദവും വധശിക്ഷയും സാധാരണമായിരുന്നു. ഭരണസൗകര്യത്തിനായി രാജ്യത്തെ പ്രവിശ്യകളായി തിരിച്ചിരുന്നു. ബംഗാള്‍, ഗുജറാത്ത്, മാള്‍വ, ജാന്‍പൂര്‍, ഡക്കാണ്‍ എന്നിവയായിരുന്നു പ്രധാനപ്പെട്ട പ്രവിശ്യകള്‍. ഡല്‍ഹി സുല്‍ത്താന്മാരുടെ സാമ്രാജ്യത്തിന്റെ നിലനില്‍പ്പ് പ്രധാനമായും സൈനികശക്തിയുടെ ഏറ്റക്കുറച്ചിലിനെ ആശ്രയിച്ചായിരുന്നു. വമ്പിച്ച ഒരു സേനാവ്യൂഹത്തെ സദാ സജ്ജമാക്കി നിറുത്തുവാന്‍ ഓരോ സുല്‍ത്താനും പ്രത്യേകം ശ്രദ്ധിച്ചിരുന്നു. പലതരം നികുതികള്‍ ചുമത്തി സുല്‍ത്താനേറ്റ് സാമ്പത്തിക സ്വയംപര്യാപ്തത കണ്ടെത്തി. അക്കാലത്ത് രാജ്യം പൊതുവേ സമ്പന്നമായിരുന്നു എങ്കിലും സമ്പത്ത് ചിലരില്‍ മാത്രം കേന്ദ്രീകരിച്ചിരുന്നു എന്നതാണ് വാസ്തവം. ഉയര്‍ന്ന ഉദ്യോഗസ്ഥന്മാരും ഭരണത്തലവന്മാരും പ്രഭുക്കന്മാരും ആഡംബര ജീവിതം നയിച്ചപ്പോള്‍ സാധാരണക്കാരുടെ ജീവിതം അതിശോചനീയമായിരുന്നു എന്ന് പല ചരിത്രകാരന്മാരും രേഖപ്പെടുത്തിക്കാണുന്നുണ്ട്. ഡല്‍ഹി സുല്‍ത്താന്മാര്‍ പേര്‍ഷ്യന്‍ ഭാഷയ്ക്ക് പ്രോത്സാഹനം നല്‍കിയിരുന്നു എന്നത് മറ്റൊരു വസ്തുതയാണ്. പേര്‍ഷ്യന്‍ ഭാഷ ഉപയോഗിച്ചിരുന്ന നിരവധി വിദേശ മുസ്ലീം പണ്ഡിതന്മാര്‍ സുല്‍ത്താനേറ്റില്‍ ഉണ്ടായിരുന്നു. പേരെടുത്ത പല ചരിത്രകാരന്മാരും അക്കാലത്ത് ജീവിച്ചിരുന്നു. അമീര്‍ ഖുസ്രോ ആയിരുന്നു അന്നത്തെ പ്രമുഖ കവി. ഭാരതീയ സാഹിത്യത്തിലെ മികച്ച പല കൃതികളും ഇക്കാലത്ത് പേര്‍ഷ്യന്‍ ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്തത് നല്ലൊരു സാംസ്കാരിക സമാരംഭം തന്നെയായിരുന്നു. ഭാരതീയ സാഹിത്യം പുഷ്ടി പ്രാപിക്കുന്നതിന് ഇത് വഴിതെളിച്ചു. ഹിന്ദി, അറബി, പേര്‍ഷ്യന്‍ എന്നീ ഭാഷകളുടെ മിശ്രരൂപമായി ഉര്‍ദു ഭാഷ രൂപംപൂണ്ടു തുടങ്ങിയതും ഇക്കാലത്തായിരുന്നു. എങ്കിലും സുല്‍ത്താന്മാര്‍ പേര്‍ഷ്യന്‍ ഭാഷയോടാണ് ആഭിമുഖ്യം പ്രകടിപ്പിച്ചത്. പില്‍ക്കാലത്ത് കോടതിഭാഷയായും ഭരണ ഭാഷയായും വളരുവാന്‍ പേര്‍ഷ്യന് പശ്ചാത്തലമൊരുക്കിക്കൊടുത്തത് സുല്‍ത്താന്മാരുടെ ഈ ഭാഷാനയമായിരുന്നു.

ഇന്ത്യയില്‍ സുല്‍ത്താന്‍ ഭരണത്തിന്റെ പ്രഭാവം

320 വര്‍ഷം നീണ്ടുനിന്ന ഡല്‍ഹി സുല്‍ത്താനേറ്റിന്റെ ഭരണം ഗുണപരവും ദോഷകരവുമായ പല സാഹചര്യങ്ങളും ഇന്ത്യയിലെ ജനജീവിതത്തില്‍ സൃഷ്ടിച്ചിട്ടുള്ളതായിക്കാണാം. ഉത്തരേന്ത്യയിലെ രജപുത്രരാജാക്കന്മാരുടെ കൊച്ചു കൊച്ചു രാജ്യങ്ങളെ ആക്രമിച്ചെടുക്കുകയും സുല്‍ത്താന്‍മാരുടെ സാമ്രാജ്യത്തില്‍ ലയിപ്പിക്കുകയും ചെയ്തതു നിമിത്തം രാഷ്ട്രീയവും സാമൂഹികവും സാമ്പത്തികവുമായ വലിയൊരു പരിവര്‍ത്തനം ഇന്ത്യയിലെ വടക്കന്‍ മേഖലയില്‍ ഉണ്ടാക്കുവാന്‍ സുല്‍ത്താന്‍മാര്‍ക്ക് സാധിച്ചു. സുദീര്‍ഘകാലമായി ഇന്ത്യയില്‍ നിലനിന്നിരുന്ന ബഹുരാജ്യ സമ്പ്രദായം അവസാനിപ്പിച്ചുകൊണ്ട് ഒരു കേന്ദ്ര ഭരണം സ്ഥാപിക്കുവാന്‍ സുല്‍ത്താന്‍മാര്‍ വഴിതെളിച്ചു. രജപുത്രരാജാക്കന്മാരുടെ ഫ്യൂഡല്‍ സമ്പ്രദായാധിഷ്ഠിതമായ ഭരണരീതി കടപുഴക്കിക്കളയുവാന്‍ ഇവര്‍ക്ക് സൗകര്യമുണ്ടായി. ഇത് ഏകാധിപത്യത്തിലേക്ക് നയിച്ചു. എങ്കിലും ചെറുകിട രാജ്യങ്ങളുടെ പാരസ്പരിക സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കുവാനും കൂടക്കൂടെ ഉണ്ടായിക്കൊണ്ടിരുന്ന വൈദേശിക ആക്രമണങ്ങളില്‍ നിന്ന് ജനങ്ങളെ രക്ഷിക്കുവാനും ഒരു ഘട്ടം വരെ ഈ മാറ്റം സഹായകമായിത്തീര്‍ന്നു. ഒരു കേന്ദ്ര ഭരണവ്യവസ്ഥയുടെ കീഴില്‍ നാട്ടുരാജ്യങ്ങളെ ഇണക്കിച്ചേര്‍ക്കുവാന്‍ കഴിഞ്ഞതുമൂലം എല്ലാ പ്രവിശ്യകളിലേയും ഭരണത്തിന് സമാനവും സുദൃഢവുമായ ഭരണവ്യവസ്ഥ കൈവരിക്കുവാന്‍ സുല്‍ത്താന്‍മാര്‍ക്ക് സാധിച്ചു. അക്കാലത്തെ പ്രസിദ്ധ ചരിത്രകാരനായ അല്‍-ബിറൂണി രചിച്ച കിതാബ് അല്‍-ഹിന്ദ് എന്ന പ്രസിദ്ധ ചരിത്ര ഗ്രന്ഥത്തില്‍ സൂചിപ്പിച്ചിരിക്കുന്നതനുസരിച്ച്, സുല്‍ത്താന്‍മാര്‍ ഭരണം ആരംഭിക്കുന്ന ഘട്ടത്തില്‍ രജപുത്രരാജ്യങ്ങളിലെ നഗരങ്ങളെല്ലാം ജാതിവ്യവസ്ഥ അനുസരിച്ചായിരുന്നു സജ്ജീകരിച്ചിരുന്നത്. ഓരോ ഉയര്‍ന്ന ജാതിയേയും പരിരക്ഷിക്കുവാനുതകുന്ന തരത്തില്‍ പ്രത്യേകം നഗരങ്ങളുണ്ടായിരുന്നു എന്നാണ് അല്‍-ബിറൂണി പ്രസ്താവിച്ചിട്ടുള്ളത്. ഈ ജാതിനഗരങ്ങളെ പൊളിച്ച് എല്ലാ ജാതിയിലുംപെട്ടവരെ അവിടെ പാര്‍പ്പിച്ച് ജനതയ്ക്കു തുല്യാവകാശം നല്‍കുവാന്‍ തുര്‍ക്കി സുല്‍ത്താന്‍മാര്‍ക്ക് സാധിച്ചു എന്നത് വലിയൊരു നാഗരിക വിപ്ലവമായി ചരിത്രകാരന്മാര്‍ വിലയിരുത്തുന്നു. രജപുത്രാധിപത്യം അവസാനിപ്പിച്ചുകൊണ്ട് എല്ലാ നഗരങ്ങളും പുനഃസംവിധാനം നടത്തുകയും രാജ്യത്തുള്ള എല്ലാ വിഭാഗം ജനങ്ങള്‍ക്കും അവിടെ അവസര സമത്വം നല്‍കുകയും ചെയ്തു എന്നതാണ് സുല്‍ത്താന്‍ ഭരണകാലത്തിലെ സാമൂഹിക സംഭവം. ജാതിനഗരങ്ങളില്‍നിന്ന് ബഹുജന നഗരങ്ങളിലേക്കുള്ള വലിയൊരു സാമൂഹിക പ്രയാണമാണ് ഇക്കാലത്തു നാം കാണുന്നത്. ഈ മാറ്റം സുല്‍ത്താന്‍മാരുടെ സാമ്രാജ്യത്തിലെ ജനജീവിതത്തില്‍ പുതിയ സാമൂഹിക ബന്ധങ്ങളും മാനുഷിക സങ്കല്പങ്ങളും വികസിപ്പിച്ചെടുക്കുവാന്‍ സഹായിച്ചു. വിദേശ രാജ്യങ്ങളുമായി ഇന്ത്യയ്ക്കുണ്ടായിരുന്ന ബന്ധങ്ങള്‍ ശിഥിലമായിക്കൊണ്ടിരുന്ന സാഹചര്യത്തില്‍ അത് മാറ്റിയെടുക്കുവാന്‍ തുര്‍ക്കി സുല്‍ത്താന്മാരുടെ സമ്പര്‍ക്കം പുതിയ വഴികളൊരുക്കി. ഇസ്ലാമിക രാജ്യങ്ങളുമായുള്ള ബന്ധം കൂടുതല്‍ സൗഹൃദപരമാക്കിത്തീര്‍ക്കുവാന്‍ സാധിച്ചതോടുകൂടി നിലവിലിരുന്ന രാഷ്ട്രീയ നയപരമായ ബന്ധത്തിന്റെ വിടവ് മാറ്റുവാനും പുതിയ സുല്‍ത്താന്‍ സാമ്രാജ്യത്തില്‍ സാമ്പത്തിക വികസനത്തിനുതകുന്ന പല തൊഴിലുകളും വ്യവസായങ്ങളും വാണിജ്യവും ശക്തമാക്കുവാനും സാധിച്ചു. മധ്യ ഏഷ്യ, ഇറാന്‍, പടിഞ്ഞാറെ ഏഷ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളുമായി നിരന്തരമായ വാണിജ്യബന്ധം നടത്തുവാന്‍ സുല്‍ത്താന്‍മാര്‍ വ്യവസ്ഥകളുണ്ടാക്കിയതും ഇന്ത്യയുടെ വിദേശ വാണിജ്യത്തിനു ലഭിച്ച വലിയൊരു പ്രോത്സാഹനമായിരുന്നു. ഉത്തരേന്ത്യയെ കാര്‍ന്നുതിന്നുകൊണ്ടിരുന്ന അതിഭീകരമായ ജാതിവ്യവസ്ഥയ്ക്കും ഫ്യൂഡല്‍ വ്യവസ്ഥയ്ക്കും വലിയൊരു ആഘാതമുണ്ടാക്കുവാന്‍ സുല്‍ത്താന്‍മാരുടെ പുതിയ ഭരണസമീപനത്തിന് സാധിച്ചു. ബാഗ്ദാദ് മുതല്‍ ലഖ്നൗ വരെയുള്ള വ്യവസായ ശൃംഖലകളെ സുദൃഢമാക്കുവാനും പുതിയ വ്യവസായങ്ങളിലൂടെ ഇസ്ലാമിക രാജ്യങ്ങളിലെ സമ്പത്ത് ഇന്ത്യയിലേക്ക് എത്തിക്കുവാനും സുല്‍ത്താന്‍മാര്‍ ശ്രമിച്ചു. ഉത്തരേന്ത്യയിലെ ഓരോ കൊച്ചു കൊച്ചു രാജ്യത്തിന്റേയും ഭരണകാര്യങ്ങള്‍ക്കും വ്യവഹാരങ്ങള്‍ക്കും ആ പ്രദേശത്തെ അപ്രധാനമായ പ്രാദേശിക ഭാഷകള്‍ ഉപയോഗിച്ചിരുന്നതു നിമിത്തം ഒരു രാജ്യത്തിന് മറ്റൊരു രാജ്യവുമായി ആശയ സംവാദകത്വം നേടാന്‍ ബുദ്ധിമുട്ടുണ്ടായിരുന്നു. സുല്‍ത്താന്‍മാര്‍ കോടതി കാര്യങ്ങള്‍ക്കും ഭരണകാര്യങ്ങള്‍ക്കും പേര്‍ഷ്യന്‍ ഭാഷ അംഗീകരിച്ചതോടുകൂടി സുല്‍ത്താന്‍ സാമ്രാജ്യത്തിന്റെ അധീശത്വത്തില്‍പ്പെടുന്ന എല്ലാ കൊച്ചുരാജ്യങ്ങളും കേന്ദ്രത്തിലെ ഭരണഭാഷതന്നെ ഉപയോഗിക്കണം എന്ന് ഉത്തരവുണ്ടാവുകയും അത് പ്രദേശങ്ങള്‍ തമ്മിലുള്ള വൈഭിന്ന്യാവസ്ഥ മാറ്റുകയും സാംസ്കാരികമായ ആദാനപ്രദാനത്തിന് കൂടുതല്‍ അനുകൂല സൗകര്യങ്ങള്‍ ഒരുക്കുകയും ചെയ്തു. മധ്യ ഏഷ്യയില്‍നിന്ന് കൂടക്കൂടെ ഇന്ത്യയെ ആക്രമിച്ച് കൊള്ളയും കൊലയും നടത്തി നിസ്സഹായാവസ്ഥ സൃഷ്ടിച്ചിരുന്ന ജെങ്കിസ്ഖാനെയും അയാളുടെ സേനകളേയും പൂര്‍ണമായും പരാജയപ്പെടുത്തി ഓടിക്കുവാന്‍ സുല്‍ത്താന്‍മാര്‍ക്ക് സാധിച്ചത് ആഭ്യന്തര സമാധാനം നിലനിര്‍ത്തുവാനും ശാന്തമായ ജീവിതം നയിക്കുവാന്‍ ജനങ്ങള്‍ക്ക് അവസരം നല്‍കുവാനും സാധിച്ചു. ഇന്ത്യയുടെ തെക്കു ഭാഗത്തുള്ള (ഡെക്കാണ്‍ പ്രദേശം) ചെറു രാജ്യങ്ങളെ ആക്രമിച്ച് സുല്‍ത്താന്‍മാര്‍ തങ്ങളുടെ സാമ്രാജ്യത്തില്‍ ചേര്‍ത്തതു നിമിത്തം ദക്ഷിണേന്ത്യയിലെ കുറേ ഭാഗങ്ങളിലെങ്കിലും മുകളില്‍പ്പറഞ്ഞ ഏകതാനത കൈവരുത്തുവാന്‍ സാധിച്ചു. ഭരണപരമായ ഈ ഐകരൂപ്യം രാജ്യങ്ങള്‍ തമ്മിലുള്ള വൈകാരികമായ അടുപ്പം കൂടുതല്‍ ശക്തമാക്കുവാന്‍ വഴിതെളിച്ചു. രാഷ്ട്രീയവും ഭരണപരവുമായ ഐക്യം സുല്‍ത്താന്‍ സാമ്രാജ്യമൊട്ടാകെ കൈവരുത്തുവാന്‍ കഴിഞ്ഞതോടുകൂടി, സ്വേച്ഛാധിപത്യ ഭരണമാണെങ്കില്‍ പോലും, സുശക്തമായ ഒരു കേന്ദ്രഭരണം നിലവില്‍ വന്നതുമൂലം ചെറുകിട രാജ്യങ്ങള്‍ തമ്മിലുള്ള അന്തഃച്ഛിദ്രങ്ങള്‍ അകറ്റുവാനും പുതിയൊരു സൗഹൃദാന്തരീക്ഷം സൃഷ്ടിക്കുവാനും സൗകര്യമുണ്ടായി. പേര്‍ഷ്യന്‍ ഭാഷയിലെ മികച്ച കൃതികള്‍ സംസ്കൃതത്തിലേക്കും സംസ്കൃതത്തിലെ കൃതികള്‍ പേര്‍ഷ്യന്‍ ഭാഷയിലേക്കും വിവര്‍ത്തനം ചെയ്യാനുള്ള സന്നാഹങ്ങള്‍ നടന്നതിലൂടെ സാംസ്കാരികമായ വളര്‍ച്ചയും കുറെയൊക്കെ കൈവരുത്തുവാന്‍ സുല്‍ത്താന്‍മാര്‍ക്ക് സാധിച്ചു. 'രാജ്യവും മതവും ഒന്നാണ്, ഇരട്ട സന്തതികളാണ്' എന്ന ആശയം പ്രചരിപ്പിക്കുകയും ഇസ്ലാമിക മതചിന്തയ്ക്ക് കൂടുതല്‍ പ്രാമുഖ്യം നല്‍കുകയും ചെയ്തു. മതപരമായ കാര്യങ്ങളില്‍ സുല്‍ത്താന്‍മാര്‍ തദ്ദേശവാസികളോട് യാതൊരു ദാക്ഷിണ്യവും കാണിച്ചിരുന്നില്ല. എങ്കിലും രാജ്യരക്ഷയ്ക്കു വേണ്ടിയുള്ള സേനാവ്യൂഹം നിര്‍മിച്ചപ്പോഴും രാജ്യത്തൊട്ടാകെയുള്ള എല്ലാ മതങ്ങളിലും ജാതികളിലുംപെട്ട വ്യക്തികള്‍ക്ക് പ്രാതിനിധ്യം നല്‍കുവാന്‍ സുല്‍ത്താന്‍മാര്‍ ശ്രദ്ധിച്ചത് വളരെ കാലിക പ്രാധാന്യമുള്ള ഒരു കാര്യമായി സ്മരിക്കേണ്ടിയിരിക്കുന്നു. ഹോളി, ദീപാവലി തുടങ്ങിയ ഹൈന്ദവോത്സവങ്ങളെ പ്രോത്സാഹിപ്പിക്കാനും അവയില്‍ പങ്കെടുക്കാനും സുല്‍ത്താന്‍മാര്‍ സൗമനസ്യം കാണിച്ചു. അതുപോലെ ഇസ്ലാമിക വിശേഷ ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ ഹിന്ദുക്കള്‍ക്കും അവസരം നല്‍കി. ഇന്ത്യയില്‍ മതപരമായ ഐക്യത്തിന് വിത്തിടുവാന്‍ ആദ്യമായി ശ്രമിച്ചത് ഈ സുല്‍ത്താന്‍മാര്‍ ആയിരുന്നു എന്നത് ഒരു ചരിത്രസത്യമായി നിലകൊള്ളുന്നു.

(ഡോ. എസ്. ഷറഫുദീന്‍, ഡോ. കെ. കെ. കുസുമന്‍, സ. പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍